കൊൽക്കത്ത : ഇന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണം അരങ്ങേറിയ പശ്ചിമ ബംഗാളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ സുകന്ത മംജുംദാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി . ആക്രമണങ്ങളിൽ പതിനാല് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രണ്ട്, മൂന്ന് ജില്ലകളില്‍ മാത്രമാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചതിന് തൊട്ടു പിന്നാലെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ബൂത്തുകള്‍ പ്രവര്‍ത്തകര്‍ കയ്യേറി അടിച്ച് തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടതായും വാർത്തകൾ വരുന്നുണ്ട്. മൂര്‍ഷിദാബാദില്‍ അഞ്ച് തൃണമൂല്‍ പ്രവര്‍ത്തകരും നോര്‍ത്ത് 24 പാരഗ്നാസില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റും കൂച്ച്‌ബെഹാറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റും കൊല്ലപ്പെട്ടു. സ്ഥാനാർത്ഥിയ്ക്കും ഏജന്റിനും നേരെ ബോംബാക്രമണമുണ്ടാവുകയായിരുന്നു.
ജൂണ്‍ എട്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വ്യാപക അക്രമങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. ഒരു മാസത്തിനിടെ വിവിധ പ്രദേശങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.