ദില്ലി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് കേന്ദ്ര ഏജൻസികൾ. ഈദ് ഗുൽ ഇന്ത്യയിലെത്തിയത് ഒരു രോഗിയുടെ സഹായിയെന്ന പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ രോഗിയെ സംബന്ധിച്ചോ, ഈ രോഗി നിലവിൽ എവിടെയെന്നോ വിവരമില്ല. ഇതാണ് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. അതേസമയം ഇയാളെ ജോലിക്കെത്തിച്ച കരാറുകാരനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. .
ഇതുസംബന്ധിച്ച് പല നിർണ്ണായക വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈദ് ഗുൽ എന്ന ഈ അഫ്‌ഗാൻ പൗരൻ വിമാനവാഹിനിയിലും ജോലി ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് ഏജൻസികൾ പറയുന്നത്. വിമാനവാഹിനിയുമായി ബന്ധപ്പെട്ടുണ്ടാകുന്നത് തുടർച്ചയായ പാളിച്ചകളാണ്. 2019ൽ നടന്ന മോഷണം, രാജ്‌നാഥ് സിംഗിന്റെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച തുടങ്ങിയവ നേരത്തെയുണ്ടായി. കരാർ തൊഴിലാളികളുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന നിർദ്ദേശം തഴയപ്പെട്ടുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
അതേസമയം അസം സ്വദേശിയെന്ന പേരിൽ കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലായത് ഇന്നലെയായിരുന്നു. അഫ്ഗാൻ സ്വദേശിയായ ഈദ് ഗുലാണ് പിടിയിലായത്. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ പിടികൂടുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona