കോയമ്പത്തൂർ : രാജ്യത്തെ ഉലച്ച കോയമ്പത്തൂർ സ്ഫോടന പരമ്പരയ്ക്ക് ഇന്നേക്ക് 25 വയസ്സ്. 1998 ഫെബ്രുവരി 14 മുതൽ 17 വരെ നടന്ന സ്ഫോടനങ്ങളിൽ പൊലിഞ്ഞത്ത് 58 ജീവനുകൾ , പരിക്കേറ്റത് ഇരുനൂറിലധികം പേർക്ക്. അന്നത്തെ ബിജെപി അദ്ധ്യക്ഷൻ എൽ.കെ.അദ്വാനിയെ ലക്ഷ്യം വച്ചാണ് സ്ഫോടനം നടന്നത്. അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നതിനു തൊട്ടുമുൻപ് ആർഎസ് പുരം ഡിബി റോഡ് ജംക്‌ഷനിൽ അദ്ദേഹത്തിനായി ഒരുക്കിയ വേദിക്കു സമീപമായിരുന്നു ആദ്യ സ്ഫോടനം ഉണ്ടായത്.
സ്ഫോടന പരമ്പര കാൽനൂറ്റാണ്ടു പിന്നിടുമ്പോഴും പ്രതിപ്പട്ടികയിലെ മുജീബുർ റഹ്മാൻ, ടെയ്‌ലർ രാജ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ കേസിൽ 167 പ്രതികളാണുണ്ടായിരുന്നത് അതിൽ 153 പേർ ശിക്ഷിക്കപ്പെട്ടു. ഈ കേസിലാണ് പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്. 9 വർഷവും 3 മാസവും അദ്ദേഹം ജയിലിൽ കഴിഞ്ഞു. ഇപ്പോൾ 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് അബ്ദുൽ നാസർ മഅദനി