തോപ്പുംപടിയിലെ അംഗീകാരമില്ലാത്ത സ്‍കൂളിൽ പഠിച്ച 29 വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായ സംഭവത്തിൽ രക്ഷിതാക്കൾക്ക് നിര്‍ദ്ദേശവുമായി എറണാകുളം ജില്ലാ കളക്ടര്‍. പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.
സ്കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. സിബിഎസ്ഇ സ്കൂളുകളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. സ്കൂളുകൾക്ക് അംഗീകാരം ഇല്ലാത്തതിനാൽ പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ് കളക്ടറേറ്റിൽ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിബിഎസ്ഇ സ്കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് പരിമിതികളുണ്ട്. സ്കൂളുകൾക്ക് സർക്കാർ അഫിലിയേഷൻ ഉള്ളതാണോയെന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് കൃത്യമായി പുതുക്കുന്നതാണോയെന്നും മനസിലാക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന എൻഒസി, അവസാനമായി അഫിലിയേഷൻ ദീർഘിപ്പിച്ചു കൊണ്ടുള്ള സിബിഎസ്ഇയുടെ ലെറ്റർ എന്നിവ കൃത്യമാണോ എന്നും രക്ഷിതാക്കൾ മനസിലാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.