ബർമിംഗ്ഹാം: ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. കോമൺവെൽത്ത് ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ പരിക്കിനോട് പടവെട്ടി സങ്കേത് സാഗർ വെള്ളി നേടി. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ സങ്കേത് സ്വര്‍ണം സ്വന്തമാക്കുമായിരുന്നു. ആകെ 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ഈയിനത്തില്‍ സ്വര്‍ണം നേടി.
അതേസമയം, മീരാഭായി ചനുവും ഇന്നിറങ്ങും. 49 കിലോ വിഭാഗത്തിൽ മീരാഭായിയുടെ മത്സരം തുടങ്ങുക ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ്. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ടോക്കിയോ ഒളിംപിക്സിൽ വെള്ളിയുമായി ബർമിംഗ്ഹാമിൽ ഭാരമുയർത്താൻ മീരാഭായി ചനു ഇറങ്ങുമ്പോൾ ഇന്ത്യ സ്വർണത്തിളക്കത്തിൽ എത്തുമെന്നുറപ്പ്. ക്ലീൻ ആൻഡ് ജെർക്കിൽ 207 കിലോ ഉയർത്തി ലോക റെക്കോർഡ് സ്വന്തമാക്കിയ മീരാഭായിയുടെ പ്രധാന എതിരാളി നൈജീരിയയുടെ സ്റ്റെല്ല കിംഗ്സ്‍ലിയാവും. 168 കിലോയാണ് സ്റ്റെല്ലയുടെ മികച്ച പ്രകടനം.