ദില്ലി: രാജ്യതലസ്ഥാനത്ത് കോൺഗ്രസിന് വീണ്ടും തിരിച്ചടി. രണ്ട് മുൻ കോൺഗ്രസ് എംഎൽഎമാർ രാജിവച്ചു. എംഎൽഎമാരായ നീരജ് ബസോയയും നസെബ് സിംഗുമാണ് പാർട്ടി ഉപേക്ഷിച്ചത്. ദില്ലിയിൽ ആംആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തെ തുടർന്നാണ് മുതിർന്ന നേതാക്കളുടെ രാജി. കഴിഞ്ഞ ദിവസം ദില്ലി കോൺഗ്രസ് അദ്ധ്യക്ഷനായ അരവിന്ദർ സിംഗ് ലൗലി രാജിവച്ചിരുന്നു.
എഎപിയുമായി ചേരുന്നത് കോൺഗ്രസ് പ്രവർത്തകർക്ക് അപമാനകരമാണെന്ന് കാണിച്ച് ഇരുനേതാക്കളും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത് അയച്ചിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി എഎപി നേതാക്കൾ നിരവധി അഴിമതികൾ നടത്തിയിട്ടുണ്ടെന്നും ആംആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ ബന്ധം അങ്ങേയറ്റം അപമാനമാണെന്നും കത്തിൽ പരാമർശിക്കുന്നു. തങ്ങൾക്ക് ഇനി പാർട്ടിയിൽ തുടരാൻ സാധിക്കില്ലെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രതിഷേധം നടത്തിയ ആളുകൾ ഇന്ന് ആംആദ്മി നേതാക്കളെ പ്രശംസിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. ഇത്തരം നിലപാടില്ലായ്മ കാണിക്കുന്ന പാർട്ടിയിൽ തുടരാൻ സാധിക്കില്ലെന്നാണ് നസെബ് സിംഗ് കത്തിൽ പറഞ്ഞത്.
നിലവിലെ കോൺഗ്രസ് നയത്തിനൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ചയാണ് അരവിന്ദർ സിംഗ് ലൗലി ദില്ലി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചത്.