റായ്പൂർ: ഝാർഖണ്ഡിൽ വ്യാപക ആക്രമണം നടത്തി കമ്യൂണിസ്റ്റ് ഭീകരർ. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. ഝാർഖണ്ഡ് ലട്ടേഹ്പൂർ ജില്ലയിലെ ഹുവദ്‌നറിലാണ് ആക്രമണം ഉണ്ടായത്.കഴിഞ്ഞദിവസം രാത്രിയാണ് ഭീകരർ വാഹനങ്ങൾക്ക് തീയിട്ടത്.
ഭീകരർ ടാങ്കറുകൾ ഉൾപ്പെടെ നിർമ്മാണ കമ്പനിയുടെ 10 വാഹനങ്ങളാണ് നശിപ്പിച്ചത്. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന ഭാഗത്തു നിന്നും വെളിച്ചം ഉയരുന്നതു കണ്ട തൊഴിലാളികൾ വന്ന് നോക്കിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഉടനെ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്രമണത്തിൽ വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.
അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം കമ്യൂണിസ്റ്റ് ഭീകരർ ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മാത്രമല്ല ആക്രമണം നടന്ന പ്രദേശങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിൽ പോലീസ് പരിശോധന പുരോഗമിക്കുകയാണ്.