തിരുവനന്തപുരം: ഭാരതീയ സംസ്കാരത്തിന്റെ പ്രത്യേകതയായ ആത്മീയതയുടെ സന്ദേശം നമ്മൾ ഉൾക്കൊള്ളണമെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ ഉറ്റുനോക്കിയിരുന്നത് സന്യാസ സമൂഹത്തെയാണെന്നും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഖില ഭാരതീയ സന്ത് സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസാ ആശ്രമത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ദക്ഷിണഭാരത സന്യാസി സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മനുഷ്യരിലും ദൈവീകത കാണുന്ന സംസ്കാരമാണ് സനാതന ധർമ്മം. നമ്മളെക്കാൾ അറിവുള്ളവർ ആരാണോ അയാളാണ് നമ്മുടെ ഗുരു. അയാൾ ബ്രാഹ്മണനോ ചണ്ടാളനോ ആകാം. എല്ലാവരിലും കുടികൊള്ളുന്നത് ഒരേ ഈശ്വരന്റെ അംശമാണെന്ന സന്ദേശം പ്രചരിപ്പിച്ച ശങ്കരാചാര്യരുടെ നാടാണ് കേരളം. ഇവിടെ നടക്കുന്ന സന്യാസ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു. ധർമ്മം കർത്തവ്യമാണ് സമയം മാറുമ്പോൾ ധർമ്മത്തിലും മാറ്റം വരും. പഴയ കാലഘട്ടത്തിൽ സന്യാസിമാർ വനാന്തരങ്ങളിൽ തപസ്സനുഷ്ടിച്ച് മോക്ഷം നേടിയെങ്കിൽ ആധുനിക കാലഘട്ടത്തിൽ മോക്ഷമാർഗ്ഗം മാധവ സേവയാണെന്നും ഗവർണ്ണർ അഭിപ്രായപ്പെട്ടു.
ദക്ഷിണ ഭാരതത്തിലെ നൂറുകണക്കിന് സന്യാസി പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന് പരിസമാപ്തിയായി. സന്യാസിമാർക്ക് പുറമെ കുമ്മനം രാജശേഖരൻ, അഡ്വ കൃഷ്ണരാജ്, ടി പി സെൻകുമാർ വിശ്വഹിന്ദു പരിഷത്ത് സന്ത് സമ്പർക്ക പ്രമുഖ് അശോക് തിവാരി , രഞ്ജിത്ത് കാർത്തികേയൻ തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.