തിരുവനന്തപുരം: പേവിഷബാധമൂലമുള്ള മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് അലംഭാവം. വാക്സിന്‍റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനമെടുത്തില്ല. മരണങ്ങളെ പറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധസമിതി രൂപീകരിച്ചില്ല.
പട്ടികളുടെ ആക്രമണം കൂടുന്നതും പേവിഷ വാക്സിനെടുത്തിട്ടും ആളുകൾ മരിക്കുന്നതും ജില്ലയിൽ ഭീതി വർധിപ്പിക്കുന്നു . സർക്കാർ ആവശ്യപ്പെട്ട അന്വേഷണം ഇതുവരെ ആരോഗ്യവകുപ്പ് തുടങ്ങിയില്ല. വാക്സിനെക്കുറിച്ചുള്ള പരിശോധന ദുരൂഹസാഹചര്യത്തിലെ മരണങ്ങളുടെ അന്വേഷണത്തോടൊപ്പം നടത്തുമെന്നായിരുന്നു അന്ന് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. പക്ഷെ ആ അന്വേഷണവും ഇതുവരെ തുടങ്ങിയില്ല.
കഴിഞ്ഞ 26 നാണ് ആരോഗ്യമന്ത്രി വിദഗ്ദസമിതിയെ വെച്ചുള്ള അന്വേഷണം പ്രഖ്യാപിച്ചത്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ടെന്നായിരുന്നു നിർദേശം. പ്രഖ്യാപനം വന്നിട്ട് 9 ദിവസം തികയുന്നു. വിദഗ്ദരെ കണ്ടെത്തി സമിതി ഉണ്ടാക്കി കുറ്റമറ്റ സംവിധാനമാക്കുവാനാണ് സമയമെടുക്കുന്നത് എന്നാണ് ന്യായീകരണം. പേവിഷ വാക്സിനെടുത്തിട്ടും 5 പേർ മരിച്ചതിൽ, വാക്സിൻ ഗുണനിലവാരം വില്ലനായിട്ടില്ലെന്നാണ് ഇപ്പോഴും സർക്കാർ വിശദീകരിക്കുന്നത്. വാക്സിൻ ഫലപ്രാപ്തിയെ തടയും വിധം മുഖത്തും കഴുത്തിലും ചുണ്ടുകളിലുമൊക്കെ കടിയേറ്റവരാണ് മിക്കവരുമെന്നാണ് വിശദീകരിക്കുന്നത്. വാക്സിനെടുത്തിട്ടും മരിച്ച പാലക്കാട്ടെ പെൺകുട്ടിയുടെ കേസിലടക്കം വ്യക്തമായ ചിത്രം നൽകി ജനത്തിന്‍റെ ആശങ്കയകറ്റേണ്ട വകുപ്പാണ് നിർണായക സമയത്തും ഉഴപ്പുന്നത്.