കൊച്ചി: ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കൊച്ചിയിൽ ബോംബുകൾ പൊട്ടുമ്പോൾ മുഖ്യമന്ത്രി ദില്ലിയിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് പരിഹസിച്ച അദ്ദേഹം തന്നെ വർഗീയവാദിയെന്ന് വിളിക്കാൻ എന്ത് ധാർമ്മികാവകാശമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്ന് തുറന്നടിച്ചു.
“മുഖ്യമന്ത്രിക്കുള്ളതിനെക്കാൾ അടുത്ത ബന്ധമാണ് തനിക്ക് മുസ്ലിം, ക്രിസ്ത്യന്‍ ഉൾപ്പെടെയുള്ള വിഭാഗങ്ങളുമായി ഉള്ളത്. ആരാണ് കൂടുതൽ മതേതരവാദിയെന്നും ആർക്കാണ് ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ട കൂടുതൽ സുഹൃത്തുക്കളുള്ളതെന്നും പരിശോധിക്കണം. കോൺഗ്രസും സിപിഎമ്മും വർഗീയവാദികളെ പ്രീണിപ്പിക്കുകയാണ്.എംകെ മുനീറും എം സ്വരാജും ഹമാസിനെ അനുകൂലിച്ച് പ്രസ്താവനയിറക്കി. കേരളത്തിൽ ചിലരിൽ തീവ്രവാദ സ്വഭാവം വർധിക്കുന്നു.
സ്ഫോടനം നടന്നപ്പോൾ ദില്ലിയിൽ ഇരുന്ന് രാഷ്ട്രീയം പറയാനാണ് പിണറായിയുടെ ശ്രമം. മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലുമുള്ള പരാജയം മറയ്ക്കാനാണിത്. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ കഴിയില്ലെങ്കിൽ പിണറായി അതിനു യോഗ്യരായവരെ കണ്ടെത്തണം.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.