ഭാരതീയമായതെല്ലാം കേരളത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ നുണ കൊണ്ട് ഇരുട്ട് പടര്‍ത്തിയ അതേ കാലത്ത് ആദര്‍ശത്തിന്റെയും രാഷ്ട്ര സേവനത്തിന്റെയും ദീപം ആയിരങ്ങളിലേക്ക് പകർന്നു നൽകിയ പുണ്യാത്മാവായിരുന്നു വിടവാങ്ങിയ. ആര്‍എസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആർ.ഹരിയെന്ന പ്രവർത്തകരുടെ ഹരിയേട്ടൻ.
പതിമൂന്നാം വയസില്‍ തുടങ്ങിയതാണ് സംഘ ജീവിതം.അഞ്ചു ഭൂഖണ്ഡങ്ങളില്‍ സഞ്ചരിച്ചു. ഗുരുജി ഗോള്‍വല്‍ക്കര്‍, മധുകര്‍ ദത്താത്രേയ ദേവറസ്, പ്രൊഫ. രാജേന്ദ്ര സിങ്, കെ.എസ്. സുദര്‍ശന്‍, ഡോ.മോഹന്‍ജി ഭാഗവത് എന്നീ അഞ്ച് സര്‍സംഘചാലകര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു.
1930 ഡിസംബര്‍ 5ന് വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തിൽ രംഗ ഷേണോയിയുടേയും പത്മാവതിയുടേയുംഎട്ട് മക്കളില്‍ രണ്ടാമനായിരുന്നു ആര്‍. ഹരി ജനിക്കുന്നത്. മൂന്ന് സഹോദരന്മാര്‍. നാല് സഹോദരികള്‍. ഈസ്‌റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ വിജിലന്‍സ് ഓഫീസറായിരുന്ന അന്തരിച്ച ടി.ആര്‍. പുരുഷോത്തമ ഷേണായി, പരേതയായ വത്സല ബായ്, എഫ്എസിടിയില്‍ ഡെപ്യൂട്ടി ഫിനാന്‍സ് മാനേജറായിരുന്ന ആര്‍. സുരേന്ദ്ര ഷേണായ്, അഭിഭാഷകനായ ആര്‍. ധനഞ്ജയ് ഷേണായി, അന്തരിച്ച ജയാബായ്, അന്തരിച്ച വിശയ ബായ്, വിഷ്ണുപ്രിയ എന്നിവരാണ് സഹോദരങ്ങള്‍.
സ്‌കൂള്‍ പഠനം സെന്റ്ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍. മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം. ബിഎസ്എസി കെമിസ്ട്രിയില്‍ പ്രവേശനം നേടിയെങ്കിലും പഠന കാലത്ത് ജയില്‍വാസവും അനുഭവിച്ച് മടങ്ങിവന്നപ്പോള്‍ അത് തുടരാനായില്ല. തുടര്‍ന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. സംസ്‌കൃതം പ്രത്യേകം പഠിച്ചു. മഹാത്മാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയ 1948 ഡിസംബര്‍ മുതല്‍ 1949 ഏപ്രില്‍ വരെ സത്യാഗ്രഹിയായി കണ്ണൂരില്‍ ജയില്‍വാസം അനുഭവിച്ചു.
ബിരുദ പഠനത്തിന് ശേഷം പൂര്‍ണസമയ പ്രവര്‍ത്തകനായി. വടക്കന്‍ പറവൂരില്‍ പ്രചാരകനായി തുടക്കം. പിന്നീട് നിരവധി ചുമതലകള്‍. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 1983 മുതല്‍ 1993 വരെ കേരള പ്രാന്ത പ്രചാരക്, 1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, 1991-2005 കാലയളവില്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്, 1994 മുതല്‍ 2005 വരെ ഏഷ്യ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രഭാരി, 2005-2006 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം എന്നീ പദവികള്‍ വഹിച്ചു.സംസ്‌കൃതം, കൊങ്കിണി, മലയാളം, ഹിന്ദി, മറാത്തി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളിലും പ്രാവീണ്യം.12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീഗുരുജിയുടെ ‘ഗുരുജി സമഗ്ര’ എന്ന സമ്പൂര്‍ണ കൃതികള്‍ എഡിറ്റ് ചെയ്തു. പൃഥ്വി സൂക്ത: ആൻ ഓഡ് ടു മദർ എർത്ത് എന്നതാണ് ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം. ഹരിയേട്ടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും സനാതന ദേശീയതയെ ജീവിതത്തിലുറപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം നിരന്തരം പ്രവർത്തകരെ പ്രചോദിപ്പിക്കും എന്നതിൽ തർക്കമില്ല.