Tuesday, May 7, 2024
spot_img

ദില്ലിയിലേത് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തിയ സർക്കാർ; കേരളത്തിൽ മുൻ മന്ത്രിമാരും ഭരണകക്ഷി എം എൽ എ മാരും സഹകരണ മേഖലയിൽ കോടികൾ കക്കുന്നു; സർക്കാരിനെതിരെ പ്രതിഷേധത്തിന്റെ അലകളുയർന്ന സെക്രട്ടറിയേറ്റ് ഉപരോധ വേദിയിൽ ആവേശമായി ജെ പി നദ്ദ

തിരുവനന്തപുരം: ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞ ഒൻപത് വർഷംകൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. രാജ്യത്തിന്റെ ജി ഡി പി മോദി ഭരണത്തിൽ 60 ശതമാനമാണ് വളർന്നത്. ഇക്കാലയളവിൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിലെത്തിയത് 13 കോടി ജനങ്ങളാണ്. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്ന നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കി. അഴിമതി രഹിത ഭരണം ഉറപ്പാക്കി. എന്നാൽ കേരളത്തിലെ പിണറായി വിജയൻ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണെന്നും മുൻ മന്ത്രിമാരും ഭരണകക്ഷി എം എൽ എ മാരും സഹകരണ മേഖലയിൽ നിന്ന് കോടികൾ കക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി ഭരണത്തിനെതിരെ ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റ് രണ്ടാം ഗേറ്റിൽ എത്തിയശേഷം തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് ജെ പി നദ്ദ സമ്മേളന വേദിയിലേക്കെത്തിയത്.

കേരളം ലഹരിക്കച്ചവടത്തിന്റെ ഹബ്ബായി മാറിയിരിക്കുന്നു. പതിനായിരക്കണക്കിന് കേസ്സുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു എന്നിട്ടും ലഹരിക്കച്ചവടത്തിനുനേരെ സർക്കാർ കണ്ണടയ്ക്കുന്നു. തീവ്രവാദികൾക്ക് സ്വസ്ഥമായി വിഹരിക്കാൻ ഇടതുപാർട്ടികൾ സംസ്ഥാനത്ത് എല്ലാവിധ സാഹചര്യവും സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ ഉണ്ടായ സംഭവം ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. ലോകരാജ്യങ്ങൾ തീവ്രവാദ സംഘടനയായിക്കാണുന്ന ഹമാസിനെ ഇടതു വലത് പാർട്ടികൾ അരിയിട്ട് വാഴിക്കുന്നു. ഹമാസ് അനുകൂലികൾ സംസ്ഥാനത്ത് അഴിഞ്ഞാടുമ്പോഴും സർക്കാർ മൂക സാക്ഷിയാവുകയാണെന്നും ജെ പി നദ്ദ പ്രസ്താവിച്ചു. അതേസമയം കേരളത്തിന്റെ വികസനത്തിനായി അനേകം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് കേന്ദ്ര സർക്കാർ. തിരുവനന്തപുരം കാസർകോട് വന്ദേ ഭാരത് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇനി കേരളത്തിൽനിന്ന് കർണ്ണാടകയിലേയ്ക്കും തമിഴ്നാട്ടിലേക്കും വന്ദേ ഭാരത് സർവീസുകൾ കേന്ദ്ര സർക്കാർ ഉടൻ ആരംഭിയ്ക്കും. എന്നാൽ ദേശീയപാത വികസനത്തിന് പിണറായി സർക്കാർ തടസ്സം നിൽക്കുകയാണെന്നും ദേശീയപാത 66 ന് സ്ഥലം ഏറ്റെടുത്ത് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതി സർക്കാരിനെതിരെ പ്രതിഷേധത്തിന്റെ അലകളുയർന്ന സമരമായിരുന്നു എൻ ഡി എ യുടെ സെക്രട്ടറിയേറ്റ് ഉപരോധം. ഒരുലക്ഷത്തിലധികം പ്രവർത്തകർ ഉപരോധ സമരത്തിനെത്തി. തിരുവനന്തപുരം കൊല്ലം ജില്ലകളിൽനിന്നായിരുന്നു പ്രവർത്തകർ ഇന്നലെ രാത്രിമുതൽ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. എൽ ഡി എഫ് സർക്കാരിന്റെ അഴിമതി, സഹകരണകൊള്ള, വിലക്കയറ്റം, മാസപ്പടി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു സമരം. സംസ്ഥാനത്ത് എൽ ഡി എഫ്, യു ഡി എഫ് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് ഉപരോധ സമരത്തിൽ പങ്കെടുത്ത എൻ ഡി എ നേതാക്കൾ ആരോപിച്ചു.

Related Articles

Latest Articles