Monday, May 20, 2024
spot_img

പ്രവർത്തകരെ കായികമായി നേരിടാനാണ് ഭാവമെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണും; ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്ന് വി ഡി സതീശൻ; നവകേരള സദസിന്റെ മൂന്നാം ദിവസം സിപിഎം കോൺഗ്രസ് സംഘർഷം തെരുവിലേയ്ക്ക്

തിരുവനന്തപുരം: പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് നടത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണുമെന്നും ജനാധിപത്യ പ്രക്ഷോഭത്തിന്റെ ചൂടറിയുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് ക്രൂര മർദ്ദനമേറ്റത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് കണ്ണൂർ പഴയങ്ങാടിയിൽ അക്രമം അഴിച്ചുവിട്ടത്. പൊലീസും ഇവർക്കൊപ്പം പ്രതിഷേധക്കാരെ മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാദ്ധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തി. സംഘർഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പൊലീസ്, സ്റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചു.

നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നത്. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സി.പി.എം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്?. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles