നവകേരള സദസ് നടക്കുന്ന സ്ഥലങ്ങളിലേക്ക് പിണറായിയും പരിവാരങ്ങളും യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടത്. നവകേരള സദസിനായി പുതിയൊരു ബസ് വാങ്ങുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ നിരവധി വിവാദങ്ങളും അതോടൊപ്പം ഉയർന്നു വന്നിരുന്നു. ഇത്രയും സാമ്പത്തിക ഞെരുക്കത്തിൽ കേരളം ആയിരിക്കുമ്പോൾ തന്നെ വേണോ ഈ ധൂർത്ത് എന്നായിരുന്നു ജനങ്ങളുടെ ചോദ്യം. എന്നാൽ മന്ത്രിസഭ ഒരുമിച്ച് യാത്ര ചെയ്താൽ ചെലവ് കുറയും എന്ന വാദമായിരുന്നു സഖാക്കൾ നിരത്തിയത്. എന്നാൽ തുടക്കത്തിൽ കണ്ട വീഡിയോ കാണുന്ന ഓരൊ വ്യക്തിക്കും ഇടത് സർക്കാരിന്റെ ധൂർത്തു എത്രത്തോളമാണെന്ന് മനസിലാക്കാൻ സാധിക്കും. ഇപ്പോഴിതാ, ഇതിനെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി.
മലയാളിയുടെ സാമാന്യ ബോധത്തെ പിണറായി വിജയൻ സർക്കാർ വെല്ലുവിളിക്കുകയാണ്. മന്ത്രിസഭ ഒരുമിച്ച് യാത്ര ചെയ്താൽ ചെലവ് കുറയും എന്ന വാദം ഉയർത്തിയാണ് ഒന്നേകാൽ കോടി മുടക്കി ആഡംബര ബസ് തയ്യാറാക്കിയത്. എന്നാലിപ്പോൾ ബസിന് പിറകെ വിവിധ വകുപ്പുകളുടെ കാറുകളും പൊലീസ് വാഹനങ്ങളും അടക്കം നൂറോളം വണ്ടികൾ ചീറിപ്പായുന്നതാണ് കാണുന്നത്. ജില്ലയിലെ ആദ്യ പരിപാടിയിൽ വന്നിറങ്ങാൻ മാത്രമാണ് ബസ് ഉപയോഗിക്കുന്നത്. പിന്നീട് മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് മന്ത്രിമാർ പൈലറ്റ് പ്രസംഗം നടത്താൻ അവരവരുടെ കാറുകളിലാണ് അടുത്ത മണ്ഡലത്തിലേക്ക് പോകുന്നത്. എ. കെ ബാലൻ പറഞ്ഞത് ശരിവച്ച്, ആഡംബര ബസ് മ്യൂസിയം പീസ് പോലെ പിറകെ പോകുന്നുവെന്ന് സന്ദീപ് വാചസ്പതി പരിഹസിക്കുന്നു. അതേസമയം, കാസർകോട് ജില്ലയിൽ ആകെ 14,513 പരാതികളാണ് കിട്ടിയത്. കൂടുതൽ പരാതികളും സിപിഎം എംഎൽഎമാരുടെ മണ്ഡലത്തിൽ നിന്നാണ്. ഇതിലൊന്ന് പോലും മുഖ്യമന്ത്രി നേരിൽ വാങ്ങുകയോ പരിഹാരം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ജനങ്ങൾ ഉദ്യോഗസ്ഥരുടെ കയ്യിലാണ് പരാതി നൽകുന്നത്. പരാതി വാങ്ങുന്ന ഉദ്യോഗസ്ഥർ അതിന് നമ്പർ ഇട്ട് നൽകുന്നു. ഇത് പ്രത്യേക പരാതി പരിഹാര പോർട്ടലിൽ അപ് ലോഡ് ചെയ്യും. ഇത് ചെയ്യാൻ എന്തിനാണ് 140 മണ്ഡലങ്ങളിലും രാജാവ് നേരിട്ട് എഴുന്നള്ളുന്നത് എന്ന് മനസിലാകുന്നില്ലെന്നും സന്ദീപ് വാചസ്പതി പറയുന്നു. കൂടാതെ, യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ കാസർകോട് ജില്ലയിലെ 4 മണ്ഡലങ്ങളിലും കൂടി 4 മണിക്കൂറാണ് മുഖ്യമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയത്. അല്ലാതെ ഒരാളുടെയും പരാതി സ്വീകരിക്കുകയോ പരിഹാരം കാണുകയോ ചെയ്തിട്ടില്ല. രാജാവിനെ മുഖം കാണിക്കാൻ പ്രമുഖന്മാർക്ക് മാത്രമാണ് സൗഭാഗ്യം. ആ സൗഭാഗ്യം കിട്ടാൻ എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കുക എന്നും സന്ദീപ് വാചസ്പതി പരിഹസിക്കുന്നു.