ബംഗളൂരു: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുനേടാനുള്ള തന്ത്രങ്ങളുമായി കോൺഗ്രസ് രംഗത്ത്. കർണാടകയിൽ അടുത്തിടെ വർഗീയ-പ്രതികാര സംഭവങ്ങളിൽ കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് സിദ്ധരാമയ്യ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നാണ് തുക അനുവദിക്കുന്നത്.
അതേസമയം ഇത് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണോ എന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം. കർണാടകയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നുവെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ കർണാടകയിൽ തുറന്നത് സ്നേഹത്തിന്റെ കടയല്ല വെറുപ്പിന്റെ കടയാണെന്ന് ചില ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനിടെയാണ് ബി.ജെ.പിയെ പ്രതിരോധിക്കാൻ അടുത്ത തന്ത്രവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, വർഗീയ-പ്രതികാര സംഭവങ്ങളിൽ കൊല്ലപ്പെട്ട മുസ്ലിങ്ങളുടെ കുടുംബങ്ങളെ അവഗണിക്കുകയും ഹിന്ദു കുടുബങ്ങളെ മാത്രമാണ് ബി.ജെ.പി സഹായിച്ചതെന്ന തെറ്റായ ആരോപണം കോൺഗ്രസ്സ് ഉയർത്തിയിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 19ന് ബെള്ളാരിയിൽ കൊല്ലപ്പെട്ട മസ്ഊദ്, ജനുവരി 28ന് കൊല്ലപ്പെട്ട കട്ടിപള്ള സ്വദേശി മുഹമ്മദ് ഫാസിൽ, ഡിസംബർ 24ന് കൊല്ലപ്പെട്ട അബ്ദുൽ ജലീൽ, ജനുവരി മൂന്നിന് കൊല്ലപ്പെട്ട ദീപക് റാവു എന്നിവരുടെ കുടുംബങ്ങൾക്കാണ് ഇന്ന് കോൺഗ്രസ് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്.