ബെംഗളൂരു: സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ പ്രശ്‌നമുണ്ടാകുന്ന മകനെ പിതാവ് തീവച്ചു കൊലപ്പെടുത്തി. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്ക് സമീമുള്ള വണിഗരഹള്ളിയിലാണ് പിതാവിന്റെ കടുംകൈ. പതിവായി വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാകുന്നത് സഹിക്കാൻ കഴിയാതെ വന്നതോടെയാണ്
പിതാവിനെ കൊലയിലോട്ടു നയിച്ചത്. കൊല്ലപ്പെട്ട ആദർശിന്റെ (30) പിതാവ് ജയരാമയ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി കുഴപ്പമുണ്ടാക്കുന്നയാളാണ് ആദർശ്. മദ്യപിച്ചു കഴിഞ്ഞാൽ വീട്ടിലുള്ളവരെ തല്ലിയൊതുക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം വൈകിട്ട് മദ്യപിക്കാൻ പണം നൽകാത്തതിന് ഇയാൾ അമ്മയെ ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച അച്ഛൻ ജയരാമയ്യയ്ക്കും അടി കിട്ടി. പിന്നീടു വീട്ടിൽനിന്ന് പോയ ആദർശ് രാത്രിയോടെ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് തിരിച്ചെത്തിയത്.
വീടിനോട് ചേർന്നുള്ള തോട്ടത്തിലേക്ക് ആദർശിനെ അച്ഛൻ കൂട്ടി കൊണ്ടുപോയി. പിന്നീട് മരത്തിൽ കെട്ടിയിട്ടു. രക്ഷപെടാതിരിക്കാൻ കയ്യും കാലും പിറകിലേക്കു കൂട്ടിക്കെട്ടുകയും ചെയ്തു. ശേഷം പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നു. രാവിലെയാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്.