തിരുവനന്തപുരം : യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനു ഡോക്ടറേറ്റ് നൽകിയ ഗവേഷണ പ്രബന്ധത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ ഗൈഡ് ഡോ.പി.പി.അജയകുമാറിനോട് സർവ്വകലാശാല വിശദീകരണം ആവശ്യപ്പെട്ടു. മലയാളത്തിലെ പ്രസിദ്ധമായ കവിതയായ വാഴക്കുലയുടെ കർത്താവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് വൻ വിവാദമായിരുന്നു. തൊട്ടു പിന്നാലെ ഒരു ഓൺലൈൻ സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന ലേഖനം അതിലെ അക്ഷരതെറ്റുപോലും മാറ്റാതെ ചിന്തയുടെ പ്രബന്ധത്തിൽ പകർത്തിയെഴുതപ്പെട്ടുവെന്നും കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഗൈഡിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകും. ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികള്‍ വിസിക്ക് കൈമാറി ഗവര്‍ണര്‍ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിസി സ്ഥലത്തില്ലാത്തതിനാല്‍ റജിസ്ട്രാര്‍ പ്രാഥമിക വിവരശേഖരണം ആരംഭിച്ചു.
പ്രബന്ധം പുനഃ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തില്‍ റജിസ്ട്രാറുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും വൈസ് ചാന്‍സലര്‍ തീരുമാനമെടുക്കുക. പിഴവുവന്ന ഭാഗം തിരുത്തി പ്രബന്ധം വീണ്ടും സമര്‍പ്പിക്കാനുള്ള വ്യവസ്ഥ നിലവിലെ നിയമത്തിലില്ല. നല്‍കിയ ബിരുദം തിരിച്ചെടുക്കാനും സർവ്വകലാശാല ചട്ടം അനുവദിക്കുന്നില്ല.