ന്യൂയോർക്ക്: കൊറോണ വൈറസിനെപ്പറ്റി ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നു. വൈറസ് ബാധ തലച്ചോറിനുള്ളിലേക്ക് പോലും വ്യാപിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു. രോഗം വന്ന് പോയതിന് ശേഷം എട്ട് മാസത്തോളം മനുഷ്യശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ .
2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലഘട്ടത്തിനിടയ്‌ക്ക് കൊറോണ ബാധിച്ച് മരിച്ച വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ നിന്നാണ് നിർണായകമായ കണ്ടെത്തലുണ്ടായത്. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കീഴിലാണ് പഠനം നടത്തിയത്. ഇവരുടെ തലച്ചോറും നാഡീവ്യൂഹവും പഠനത്തിന് വിധേയമാക്കി. കൂടാതെ കൊറോണ ബാധിച്ച 28 പേരുടെ രക്തത്തിലെ പ്ലാസ്മയും പരിശോധിച്ചു.
കൊറോണ ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗം ആളുകളും രോഗലക്ഷണങ്ങൾ പ്രകടമായി ശരാശരി 18 ദിവസത്തിന് ശേഷമാണ് മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. ഇവരുടെ ശ്വാസനാളത്തേയും ശ്വാസകോശത്തേയും കൊറോണ വൈറസ് ബാധിച്ചിരുന്നു. തലച്ചോറിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും തലച്ചോറിലെ കോശങ്ങൾക്ക് കാര്യമായ കേടുപാടുകളോ തകരാറുകളോ വൈറസ് മൂലം സംഭവിച്ചിട്ടില്ലെന്നും പഠനത്തിൽ കണ്ടെത്തി.