ജംതാര: ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പതിനെട്ടുകാരനായ ഭർത്താവിനെ പെണ്‍കുട്ടി കൊലപ്പെടുത്തിയെന്ന് പരാതി. തിങ്കളാഴ്ച ഝാര്‍ഖണ്ഡിലെ ജംതാര ജില്ലയിലുള്ള പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.
ജൂലൈ പതിനാറിനാണ് ഭർത്താവ് മരണപ്പെട്ടത്. യുവതിയുമായുണ്ടായ തർക്കത്തെ തുടർന്ന് പരുക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് പറഞ്ഞത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗോപാല്‍പൂര്‍ ഗ്രാമത്തില്‍ എത്തിയ പൊലീസ് സംഘം പതിനേഴുകാരിയായ പുഷ്പ ഹെംബ്രാമിനെ കസ്റ്റഡിയിലെടുത്തു.
നാലുമാസം മുന്നെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പെണ്‍കുട്ടിക്ക് ജീന്‍സ് ധരിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, ഭര്‍ത്താവിന് അവള്‍ ജീന്‍സ് ധരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലിയാണ് നിരന്തരം ഇവർ തർക്കം നടത്തിയത്. ജൂലൈ 12 -ന് ഒരു മേളയില്‍ പങ്കെടുത്ത് തിരികെ എത്തിയതായിരുന്നു പുഷ്പ. അപ്പോള്‍ അവള്‍ ഒരു ജീന്‍സാണ് ധരിച്ചിരുന്നത്. അത് കണ്ടതോടെ ഭര്‍ത്താവ് ആന്ദോളന്‍ ടുഡുവിന് ദേഷ്യം വന്നു. വിവാഹിതരായ സ്ത്രീകള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഭര്‍ത്താവ് ദേഷ്യപ്പെടുകയായിരുന്നു.
തര്‍ക്കം രൂക്ഷമായപ്പോള്‍ ദമ്പതികൾ വീട് വിട്ട് പുറത്തിറങ്ങി. ടുഡു മദ്യപിച്ചിട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് അയാള്‍ കുറ്റിക്കാട്ടിലും മുളങ്കാട്ടിലും വീണ് പരിക്കേറ്റിരുന്നു എന്ന് പറയുന്നു. എന്നാല്‍, അതിന് ശേഷം ഇരുവരും മുറിയിലേക്ക് തന്നെ തിരികെ എത്തി. പക്ഷേ, പിറ്റേ ദിവസം മുതല്‍ ടുഡുവിന്റെ ആരോഗ്യനില വഷളായി. ഇതേ തുടര്‍ന്ന് ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രിയിലും എത്തിച്ചു.
എന്നാല്‍ ജൂലൈ പതിനാറിന് ടുഡു മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടുകാര്‍ ജംതാര പൊലീസില്‍ പുഷ്പയ്ക്കെതിരെ പരാതി നല്‍കി. പൊലീസ് ഗ്രാമത്തിലെത്തുകയും അയല്‍വാസികളോടും മറ്റുമായി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ടുഡുവിനെ പുഷ്പ മുറിവേല്‍പ്പിച്ചു എന്ന് പറയുന്നുണ്ട് എങ്കിലും അതിന് തെളിവുകളൊന്നും ലഭിച്ചില്ല എന്ന് മിന്‍സ് പറയുന്നു. കത്തിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.