തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. ജൂലൈ 21 വരെ ഇത് തുടരും. മധ്യപ്രദേശിന് മുകളില്‍ നിലനിന്നിരുന്ന ന്യുനമര്‍ദ്ദം ചക്രവാതചുഴിയായി ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അടുത്ത 2-3 ദിവസത്തിനുള്ളില്‍ കൂടുതല്‍ വടക്കോട്ട് നീങ്ങാനാണ് സാധ്യത. കൂടാതെ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെയൊക്കെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും. ജൂലൈ 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല. എന്നാൽ കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
ഇന്ന് കര്‍ണാടക തീരങ്ങളിലും കന്യാകുമാരി തീരം, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍ കൂടാതെ കര്‍ണാടക തീരം, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.