നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കമുണ്ടാക്കിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജിയിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കാറിലുണ്ടായിരുന്ന മേയറുടെ സഹോദരൻ ,ഭാര്യ, കണ്ടാലറിയാവുന്ന ആൾ എന്നിവർക്കെതിരെയും കേസെടുക്കണം. ജോലി തടസ്സപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് യദു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
സമാന ആവശ്യം ഉന്നയിച്ച് അഭിഭാഷകന്‍ ബൈജു നോയല്‍ സമര്‍പ്പിച്ച പൊതു താൽപര്യ ഹര്‍ജിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസ് എടുത്തിരുന്നു. ബൈജുവിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തും. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പോലീസ് ശ്രമംതുടങ്ങി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ടെത്തിയും സാക്ഷിമൊഴി രേഖപ്പെടുത്തും. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് മേയറും എംഎല്‍എയും അടക്കമുള്ളവരുടെ പേരില്‍ കേസെടുത്തിട്ടുള്ളത്. ഏപ്രില്‍ 27-ന് രാത്രി പത്തോടെ പാളയം സാഫല്യം കോംപ്ലക്‌സിനുസമീപം വെച്ചായിരുന്നു കെഎസ്ആർടിസി ബസ് തടഞ്ഞ് മേയറും സംഘവും തർക്കമുണ്ടാക്കിയത് .