ദില്ലി: കോവിഡ് കേസുകൾ ദില്ലിയിൽ കൂടുന്നു. നാലാം തരംഗം ഭീഷണിക്കിടെയാണ് രോഗികൾ വർധിക്കുന്നത്. ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നുയെങ്കിലും ഏപ്രില്‍ ആദ്യവാരത്തില്‍ കേസുകള്‍ കുത്തനെ കൂടുകയായിരുന്നു.
ഗാസിയാബാദിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളായ പത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നോയിഡയില്‍ ഒരു സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കും പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ദിരപുരത്തെ ഒരു സ്‌കൂള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാവും ഒരാഴ്ച ഉണ്ടാവുക. അതേസമയം ഡല്‍ഹിയില്‍ വിദ്യാര്‍ഥികളില്‍ വ്യാപിക്കുന്നത് കോവിഡ് XE വകഭേദമാണോ എന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാനാവൂ എന്നാണ് ഗാസിയാബാദ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞത്. നാലാം തരംഗത്തിന്റെ ഭീതി നിലനില്‍ക്കുന്നതില്‍ രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കോവിഡിന്റെ പുതിയ വകഭേദമായ എക്സ്‌ഇയുടെ സാന്നിധ്യത്തെത്തുടര്‍ന്ന് പൊതുവിടത്തില്‍ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍.
കൊറോണവൈറസിന്റെ എല്ലാ വകഭേദങ്ങള്‍ക്കുമെതിരെ ഒരേപോലെ പ്രതിരോധം തീര്‍ക്കുന്ന ഏക മാര്‍ഗമാണ് മാസ്ക് ഉപയോഗം. മറ്റു വകഭേദങ്ങളെക്കാള്‍ എക്സ്‌ഇ കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു.

