ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 പേർക്കു പുതുതായി (കോവിഡ്) കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള ആകെ ആളുകളുടെ എണ്ണം 16,21,603 ആയി. 2,81,109 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1733 കോവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. 2.81 ലക്ഷം പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് മുക്തരാകുകയും ചെയ്തു. 94.6 ശതമാനമാണ് ഇന്ത്യയിലെ നിലവിലുള്ള കോവിഡ് മുക്തി നിരക്ക്.
ഇതുവരെ 167.29 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്. രോഗവ്യാപന നിരക്ക് പത്ത് ശതമാനത്തില്‍ താഴെയെത്തി. നിലവില്‍ രാജ്യത്തെ ടിപിആര്‍ 9.6 ശതമാനമാണ്. കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷം കടന്നു. കര്‍ണാടക ( 2.44 ലക്ഷം), മഹാരാഷ്ട്ര (2.11 ലക്ഷം), തമിഴ്നാട് (1.98 ലക്ഷം) എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയില്‍ 16 ശതമാനമായും കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി.