ദില്ലി: കോവിഡ് എന്ന മഹാമാരിയെ അതിവേഗം പിഴുതെറിയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
രാജ്യത്ത് വാക്‌സിൻ എടുക്കാൻ അർഹരായവരിൽ 60 ശതമാനം പേരും കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ പൂർണ്ണമായും സ്വീകരിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഒമിക്രോൺ കേസുകൾ (Omicron Cases In India) വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഈ കേസുകൾ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്. 139.70 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ രാജ്യമൊട്ടാകെ വിതരണം ചെയ്തിരിക്കുന്നത്. മുതിർന്നവരിൽ 89 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്. മുതിർന്നവരിൽ 100 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
അതേസമയം 60 ശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കിയ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കും, ജനങ്ങൾക്കും എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജനുവരി 16ന് ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്‌സിൻ നൽകിയത്. ഫെബ്രുവരി രണ്ട് മുതൽ മുൻനിര പോരാളികൾക്കും, മാർച്ച് ഒന്ന് മുതൽ 60 വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകി തുടങ്ങി. 45 വയസ്സിന് മുകളിലുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതലും, മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകി തുടങ്ങി. അതേസമയം ഒമിക്രോണിൽ ജാഗ്രത തുടരണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.