ദില്ലി: രാജ്യത്തെ കോവിഡ് കണക്കുകളിൽ കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,495 പേർക്ക് മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 6,960 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 434 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 80,000ത്തിൽ താഴെ രോഗികൾ മാത്രമാണ് ആകെ ചികിത്സയിൽ കഴിയുന്നത്.
ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 78,291 പേരാണ് സജീവരോഗികൾ. ആകെ മരണം 4,78,759 കടന്നപ്പോൾ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3.42 കോടി കവിഞ്ഞു. ആകെ 139.69 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ആകെ 236 പേർക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികൾ ഉള്ളത്. ഇവിടെ 65 രോഗികളാണുള്ളത്. തൊട്ടുപിന്നാലെ ദില്ലിയാണ്. കേരളത്തിൽ ഇതുവരെ 15 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചു.
എന്നാൽ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 3,205 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,30,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 193 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.