സംസ്ഥാനത്ത് സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന്‍ ഇന്നു മുതല്‍ ആരംഭിച്ചു. 15 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. പൂര്‍ണമായും രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ് വാക്‌സിനേഷന് നടക്കുന്നത്. സംസ്ഥാനത്ത് 967 സ്കൂളുകളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന് അര്‍ഹതയുള്ള അഞ്ഞൂറിലേറെ വിദ്യാര്‍ഥികളുള്ള സ്കൂളിലാണ് വാക്‌സിനേഷന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് വാക്‌സിനേഷന് ആരംഭിച്ചത്. കോവാക്‌സിനാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുക. ആധാറോ സ്കൂള്‍ ഐ.ഡി കാര്‍ഡോ വാക്സിനേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
വാക്സിനേഷന്‍ കേന്ദ്രങ്ങളെ പോലെ തന്നെ വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവ സ്കൂളുകളിലും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 മണി വരെ സ്കൂളുകളിൽ വാക്സിനേഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. സ്കൂളുകളുടെ സൗകര്യം കണക്കിലെടുത്ത് വാക്സിനേഷന്‍ സമയത്തില്‍ മാറ്റം വന്നേക്കാമെന്നും അറിയിച്ചിട്ടുണ്ട്.