ക്വട്ടേഷന്‍ വളർത്തിയത് പാർട്ടി ഗ്രാമങ്ങൾ; സിപിഎമ്മിനെ വലിച്ചുകീറി സിപിഐ | CPM
സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഐ. രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാര്‍. ചെഗുവേരയുടെ ചിത്രം കൈയ്യിലും, നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടതെന്നും, സിപിഎമ്മിന്റെ പേരെടുത്ത് പറയാതെ പി. സന്തോഷ് കുമാര്‍ വിമര്‍ശിച്ചു. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലാണ് സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സന്തോഷ് കുമാര്‍ രൂക്ഷവിമര്‍ശം ഉന്നയിക്കുന്നത്.
ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ചില രീതികള്‍ ഇടതുപാര്‍ട്ടികളില്‍ അടക്കം അപൂര്‍വമായി എങ്കിലും വളര്‍ന്നുവരുന്നു എന്നുള്ളതും നമ്മള്‍ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതില്‍ പ്രതികളാക്കപ്പെടുന്ന യുവാക്കള്‍, ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകള്‍ ഇക്കാലംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത യുക്തിബോധവും, സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുട്ടില്‍ മരം മുറിയില്‍ പാര്‍ട്ടിയെ സിപിഎം കുരുക്കിലാക്കിയെന്ന വികാരത്തിലാണ് സിപിഐ. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവിറങ്ങിയിട്ടും സിപിഐയേയും മുന്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനേയും പ്രതിക്കൂട്ടിലാക്കുന്നതിലുള്ള അതൃപ്തി സിപിഐ, സിപിഎമ്മിനെ അറിയിച്ചു. ഈ അമര്‍ഷത്തെ തുടര്‍ന്നാണ് മുട്ടില്‍ മരംമുറി വിവാദത്തില്‍ ചാനൽ ചര്‍ച്ചകളില്‍ സിപിഐ പങ്കെടുക്കാത്തത്. റവന്യൂ പട്ടയ ഭൂമിയിലെ മരം മുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉള്‍പ്പെടെ വിളിച്ച വിവിധ യോഗങ്ങളുടെ തീരുമാനപ്രകാരമായിരുന്നു. സര്‍വകക്ഷി യോഗവും മരം മുറി ഉത്തരവ് നല്‍കാന്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പഴി മുഴുവനും സിപിഐക്കും പഴയ റവന്യൂ വനം മന്ത്രിമാര്‍ക്കുമാണ്. പുറത്തുവരുന്ന രേഖകളിലെല്ലാം കൂടുതലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതും മുൻ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona