നിയമന വിവാദവും പി.എസ്.സി. റാങ്ക് ലിസ്‌റ്റിലുള്ളവരുടെ സമരവും സര്‍ക്കാരിന്റെ പ്രതിച്‌ഛായയ്‌ക്കു മങ്ങലേല്‍പ്പിച്ചെന്നു സി.പി.ഐ. സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. എത്രയുംവേഗം ബന്ധപ്പെട്ടവര്‍ ഇടപെടണം. യഥാര്‍ഥ വസ്‌തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും രാഷ്‌ട്രീയനീക്കങ്ങള്‍ തുറന്നുകാട്ടണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സമരം ചെയ്യുന്നവരെ വിമര്‍ശിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. യുവാക്കള്‍ സര്‍ക്കാരിന് എതിരാകുന്ന ഏതൊരു സാഹചര്യത്തിലും ഒഴിവാക്കണം.
തൊഴില്‍രഹിതരെ തമ്മിലടിപ്പിച്ചു വൈകാരികമായി ചൂഷണം ചെയ്‌ത് രാഷ്‌ട്രീയമുതലെടുപ്പ് നടത്തുകയാണ് യു.ഡി.എഫും ബി.ജെ.പിയുമെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മാത്രം അയ്യായിരത്തില്‍പ്പരം പേരെ സ്‌ഥിരപ്പെടുത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന പി.എസ്.സി നിയമനം ഉള്‍പ്പെടെയുള്ള വസ്‌തുതകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വിശദീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.