Saturday, September 19, 2026

ഭരണ വിരുദ്ധ വികാരമില്ല ! ഉണ്ടായത് ഭരണ തുടർച്ച !അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയവുമായി ബിജെപി; വോട്ടെണ്ണൽ നടക്കുന്ന 50 മണ്ഡലങ്ങളിൽ 46 ലും വമ്പൻ ലീഡ്; സംപൂജ്യരായി കോൺഗ്രസ്

ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത് നിയമസഭാ സീറ്റുകളിൽ വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക്‌ കടക്കുമ്പോള്‍ 46 മണ്ഡലങ്ങളില്‍ ബിജെപി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ലീഡ് ചെയ്യുകയാണ്. നേരത്തെ എതിരാളികളില്ലാത്തതിനാല്‍ വോട്ടെണ്ണലിനും മുന്‍പേ പത്ത് സീറ്റുകളില്‍ ബിജെപി. സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നിലവിലെ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൊവ മേയിന്‍ തുടങ്ങിയ പത്തുപേരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അതിനാല്‍ അവശേഷിച്ച അന്‍പത് മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത്. ബൊമഡില, ചൗഖാം, ഹായുലിയാംഗ്, ഇറ്റാനഗര്‍, മുക്തോ, റോയിങ്, സഗാലി, താലി, തലിഹ, സിറോ ഹപോലി എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി. എതിരില്ലാതെ വിജയം നേടിയത്. പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രിയായി തുടരും എന്നാണ് വിവരം. ഇത് മൂന്നാംവട്ടമാണ് പേമ ഖണ്ഡു അരുണാചല്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്.

നിലവില്‍ എന്‍പിപി അഞ്ച് സീറ്റിലും എന്‍സിപി മൂന്നു സീറ്റിലും പിപിഎ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് നിലവിൽ ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ദേശീയതലത്തിൽ എന്‍ഡിഎ മുന്നണിയുടെ ഭാഗമാണെങ്കിലും എന്‍പിപി നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്.

നിലവിലെ നിയമസഭയുടെ കാലാവധി ജൂണ്‍ രണ്ടിന് പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് (ഞായറാഴ്ച) വോട്ടെണ്ണല്‍ നിശ്ചയിച്ചത്. സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ (അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ്) എന്നിവിടങ്ങളിലെ ഫലം ജൂണ്‍ നാലിന് അറിയാം.

Related Articles

Latest Articles