കൊല്ലം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന നേതാക്കൾക്കെതിരെ പോലും നടപടിയെടുക്കാതെ സിപിഎം അവരെ സംരക്ഷിക്കുമ്പോൾ അഴിമതി ആരോപണം നേരിടുന്ന എംഎൽഎ ക്കെതിരെ കടുത്ത നടപടിയെടുത്ത് സിപിഐ. സിപിഐയുടെ ചാത്തന്നൂർ എംഎൽഎ പി കെ ജയലാലിനെതിരെയാണ് പാർട്ടി തലത്തിൽ തരം താഴ്ത്തൽ അടക്കമുള്ള കടുത്ത നടപടി കൈക്കൊണ്ടത്.
ജയലാലിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് ആദ്യ തീരുമാനം. സംസ്ഥാന കൗൺസിലിന് ശേഷം അച്ചടക്ക നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തിൽ ആണ് നടപടി. സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ സഹകരണ സംഘം രൂപീകരിച്ച കൊല്ലാതെ അഷ്ടമുടി എന്ന സ്വകാര്യ ആശുപത്രി വിലയ്ക്കു വാങ്ങിയ സംഭവത്തിലാണ് ജി എസ് ജയലാലിനെതിരെ നടപടിയെടുക്കാൻ സിപിഐ സംസ്ഥാന എക്സിക്യു്ട്ടീവ് തീരുമാനിച്ചിരിക്കുന്നത്.
ആശുപത്രി വിവാദത്തിൽ നടപടിയെടുക്കാതിരിക്കാൻ കാരണം ചോദിച്ച് പാർട്ടി സംസ്ഥാന എക്സിക്യു്ട്ടീവ് നേരത്തെ ജയലാലിന് ഷോക്കോസ് നോട്ടീസ് നൽകിയിരുന്നു. ഇതിന് ജയലാൽ നൽകിയ മറുപടി ഇന്ന് നടന്ന സംസ്ഥാന എക്സിക്യു്ട്ടീവിൽ ചർച്ച ചെയ്തു. ഈ സംഭവത്തിൽ ജയലാലിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്. പാർട്ടി സംസ്ഥാന എക്സിക്യു്ട്ടീവ് യോഗത്തിൽ സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ യാണ് ഈ നടപടി നിർദേശം വച്ചത്.
ജയലാൽ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള നിർദേശമാണ് കാണാം രാജേന്ദ്രൻ സംസ്ഥാന എക്‌സിക്യൂട്ടീവിൽ വച്ചത്. അത് സംസ്ഥാന എക്സിക്യൂട്ടീവ് അത് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ഒരാൾ പോലും നടപടിയെ എതിർത്തില്ല. നിലവിൽ സംസ്ഥാന കൗൺസിൽ അംഗമാണ് ജി എസ് ജയലാൽ. കൊല്ലം ജില്ലാ എക്സിക്യൂട്ടീവിലും ജില്ലാ കൗൺസിലിലും ജയലാൽ അംഗമാണ് . ഈ കൗൺസിലുകളിൽ നിന്നുള്ള അദ്ദേഹത്തിന്റെ തരം താഴ്ത്തലാകും ഈ നടപടിയോടെ ഇപ്പോൾ സംഭവിക്കുക.
പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായതുകൊണ്ട് അദ്ദേഹത്തിനെതിരെയുള്ള നടപടിയില്‍ അതിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന കൗൺസിൽ യോഗമാണ്. അടുത്ത സംസ്ഥാന കൗൺസിലിന് ശേഷമായിരിക്കും ജയലാലിനെതിരെയുള്ള നടപടികൾ സിപിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ജയലാല്‍ പ്രസിഡന്‍റായ സാന്ത്വനം ഹോസ്പിറ്റല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി മേവറത്തുള്ള അഷ്ടമുടി ആശുപത്രിയാണ് വന്‍ വിലയ്ക്ക് വാങ്ങിയത്. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ജയലാല്‍ പ്രസിഡന്‍റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാര്‍ട്ടിയുടെ അനുവാദം വാങ്ങിയിരുന്നില്ല.
മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്‍റെ പേരില്‍ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി മാസങ്ങളായി പൂട്ടിക്കിടക്കുമ്പോഴാണ് 5.25 കോടി രൂപയ്ക്കു എം എല്‍ എ സ്വകാര്യ ആശുപത്രി വാങ്ങിയത്.
സംഘത്തിന് ഓഹരി സമാഹരിക്കാന്‍ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിനു ജയലാല്‍ കത്ത് നല്‍കിയപ്പോഴാണു പാര്‍ട്ടി വിവരം അറിയുന്നത്. ഒരു കോടിയിലേറെ രൂപ നല്‍കി കരാറെഴുതിയതോടെ ആശുപത്രിയുടെ ഭരണം സഹകരണ സംഘം ഏറ്റെടുക്കുകയും ചെയ്തു. ആശുപത്രിയുടെ വെബ്സൈറ്റിലും സൊസൈറ്റിക്ക് ഉടമസ്ഥാവകാശം കൈമാറിയ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നേതൃത്വം എംഎൽഎക്കെതിരെ തരാം താഴ്ത്തൽ അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊണ്ടത്.