സമൂഹ മാധ്യമങ്ങളിലെ സിപിഐഎം സൈബർ പോരാളികളുടെ ഇടപെടലുകളുടെ സ്വഭാവം നമുക്ക് പരിചിതമാണ്. പാർട്ടിക്കെതിരെ വരുന്ന ഏത് പോസ്റ്റുകളെയും പൊങ്കാല എന്ന് വിളിക്കുന്ന സൈബർ ബുള്ളിയിങ് വഴി ഈ പോരാളികൾ പ്രതിരോധിക്കും. അതിനായി ഈ പോരാളികൾക്ക് വൻ ആയുധ ശേഖരം തന്നെയുണ്ട്. ട്രോളുകളും ഇമേജുകളും വ്യാജ രേഖകളുമെല്ലാം പാർട്ടി ഈ അനൗദ്യോഗിക പോരാളികൾക്ക് നൽകിയിട്ടുണ്ട്. പലപ്പോഴും വാക്കുകൾ കൊണ്ടായിരിക്കില്ല ഫോണുകളിലും കംപ്യൂട്ടറുകളിലും ശേഖരിച്ച് വച്ചിരിക്കുന്ന ചിത്രങ്ങളും വ്യാജരേഖകളുമാണ് ഇഷ്ടായുധങ്ങൾ. പാർട്ടി ക്ലാസ്സുകളിൽ ആവർത്തിച്ച് കേൾക്കാറുള്ള പെരും നുണകൾ മുതൽ വിചാരധാരയും മനുസ്മൃതിയും വരെ ആ ആയുധ ശേഖരത്തിലുണ്ടാകും. വിചാര ധാരയുടേത് എന്ന പേരിൽ ചില പേജുകളും വരികളും അവർ ഉണ്ടാകും. പലതും ആ പുസ്തകത്തിൽ ഉള്ളതുപോലുമായിരിക്കില്ല. മനുസ്മൃതിയുടെ കാര്യവും ഇങ്ങനെ തന്നെയാണ്.
ഈ പുസ്തകങ്ങളൊന്നും വായിച്ചിട്ടല്ല പോരാളികൾ ആശയ സംവാദത്തിനു വരുന്നത്. കൃത്രിമമായി ഉണ്ടാക്കിയ ഏതാനും പേജുകളിൽ പറയുന്ന കാര്യങ്ങളാണ് അവർ ആശയ സംവാദത്തിന് ഉപയോഗിക്കുക. ഉത്തരം മുട്ടുമ്പോൾ ശൂലം ഭ്രൂണം വിചാര ധാര മനുസ്മൃതി ചാതുർവർണ്യം എന്നൊക്കെയുള്ള ആയുധങ്ങൾ അവർ പുറത്തെടുക്കും അതുകൊണ്ടും പിടിച്ചു നിൽക്കാനായില്ലെങ്കിൽ പിന്നെ വെട്ടുക്കിളി ആക്രമണവും അസഭ്യ വർഷവുമൊക്കെയാണ്. ഇങ്ങനെ പാർട്ടിവിരുദ്ധ സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും സാമൂഹികമാധ്യമങ്ങളിൽ ‘പൊങ്കാല’യിടുന്ന സൈബർ പോരാളികളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ സി.പി.എം. എന്നാൽ, പാർട്ടിയുടെ സജീവ പ്രവർത്തകരും ഔദ്യോഗിക നവമാധ്യമ ഗ്രൂപ്പുകളും നേരിട്ട് ‘പൊങ്കാല’യിടാൻ ഇറങ്ങില്ല. ഇത്തരം അനൗദ്യോഗിക സൈബർ ഗ്രൂപ്പുകൾക്കു വേണ്ട വീഡിയോകൾ, പോസ്റ്റർ, ട്രോൾ എന്നീ ആയുധങ്ങൾ തിരുവനന്തപുരം, എറണാകുളം, ബെംഗളൂരു, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലെ പ്രൊഫഷണലുകളാണ് തയ്യാറാക്കിനൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ. പാർട്ടി അതിനു വേണ്ടി കുറച്ചധികം പണം ചെലവാക്കുന്നുമുണ്ടത്രെ. ഇത്തരം ഗ്രൂപ്പുകൾക്ക് സി.പി.എമ്മുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ ഇവരുടെ പാളിച്ചകളുടെയും പ്രസ്താവനകളുടെയും ഉത്തരവാദിത്വം പാർട്ടിക്ക് ഏറ്റെടുക്കേണ്ടിവരില്ല. എന്നാൽ, പറയാനുള്ളത് പറയിക്കാനും കഴിയും. ഇതാണ് സി.പി.എമ്മിന്റെ പുതിയ തന്ത്രം. എതിരാളികളെ ഭീകരമായി ആക്രമിക്കുന്ന ഇത്തരം സൈബർ പോരാളികളെ ‘കടന്നലുകൾ’ എന്നാണ് സി.പി.എം. നവമാധ്യമവിഭാഗങ്ങൾ വിളിക്കുന്നത്. ഇവരെ ഏകോപിപ്പിക്കാൻ പാർട്ടിക്കുവേണ്ടി നവമാധ്യമ പ്രചാരണായുധങ്ങൾ തയ്യാറാക്കിനൽകുന്ന ഒരു സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.
കെ-റെയിൽ പ്രശ്നത്തിൽ പാർട്ടിയെ വിമർശിക്കുന്ന കവി റഫീഖ് അഹമ്മദ്, എം.എൻ.കാരശ്ശേരി, സി.ആർ.നീലകണ്ഠൻ തുടങ്ങിയവർക്കെതിരേ ‘പോരാളി’ ഗ്രൂപ്പുകൾ ഇപ്പോഴും ട്രോളുകളും ആക്ഷേപവും ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, ഇതിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.സമൂഹ മാധ്യമ ഇടപെടലുകളും അതുപയോഗിച്ച് ജനങ്ങളോട് സംവദിക്കലും ഒരു രാഷ്ട്രീയപ്പാർട്ടിയെ സംബന്ധിച്ചിടത്തോളം ഈ കാലഘട്ടത്തിൽ വളരെ പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ വളരെ ഫലപ്രദമായി സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ജനങ്ങളുമായി സംവദിക്കാറുണ്ട്. പക്ഷെ നുണകളും വിദ്വേഷവും പ്രചരിപ്പിക്കാൻ അനൗദ്യോഗിക സൈബർ ഗ്രൂപ്പുകളുണ്ടാക്കുകയും പാർട്ടി നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും ഓദ്യോഗിക ഗ്രൂപ്പുകളും ഇവർക്ക് പുറകിലൊളിച്ച് നടത്തുന്ന പോരാട്ടവും ഭീരുത്വമാണ്. ഇത് ആ പാർട്ടിയുടെ ആശയ ദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സിപിഎം നേരിടുന്ന വിമർശനങ്ങളെ വസ്തുതകൾ കൊണ്ട് പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിന് നേരിടാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി ഇത്തരം കടന്നലുകളെ ആശ്രയിക്കുന്നത്. നുണ പ്രചാരണം കൊണ്ടുയർത്തുന്ന പ്രതിരോധം എത്രനാൾ ഈ പാർടിക്ക് ആശ്രയിക്കാൻ കഴിയും എന്ന് കാത്തിരുന്ന് കാണണം

