കൊച്ചി: ഇ ബുൾ ജെറ്റ് (E Bull Jet )കേസിൽ മോട്ടർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള വ്‌ളോഗർമാരുടെ വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എം വി ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കണം. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു.
വാഹനം വിട്ടു കിട്ടുന്നതിനായി ഉടമ കിളിയന്തറ നെച്ചിയാട്ട് വീട്ടിൽ എബിൻ വർഗീസ് മോട്ടർ വാഹന വകുപ്പ് അധികൃതരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഉടമയുടെ സ്വന്തം ചെലവിലാണ് രൂപമാറ്റങ്ങള്‍ നീക്കേണ്ടത്. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ടും സമര്‍പ്പിക്കണം. ഈ ആവശ്യത്തിനല്ലാതെ വാഹനം റോഡില്‍ ഇറക്കരുതെന്നും കോടതി ഉത്തവ് വ്യക്തമാക്കുന്നു.
വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ വാന്‍ പിടിച്ചെടുത്തത്. നേരത്തെ കണ്ണൂർ ആർ ടി ഓഫിസിൽ എത്തി ബഹളംവെക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.