ആലപ്പുഴ: കായംകുളം എം എസ് എം കോളേജിൽ നിഖില്‍ തോമസിന് അഡ്മിഷൻ നല്‍കണമെന്നാവശ്യപ്പെട്ടത് ഉന്നത സിപിഐഎം നേതാവാണെന്ന് കോളേജ് മാനേജര്‍ ഹിലാല്‍ ബാബു. എന്നാല്‍ രാഷ്ട്രീയ ഭാവിയോർത്ത് ആ നേതാവിന്റെ പേര് പുറത്ത് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഈ സിപിഐഎം നേതാവാണ് നിഖിലിനെ സംരക്ഷിച്ചത്. എന്നാല്‍ അദ്ദേഹത്തോടുള്ള വ്യക്തി ബന്ധം മുന്‍ നിര്‍ത്തി അതാരാണെന്ന് പറയാന്‍ നിവർത്തിയില്ല. അത് കൊണ്ടാണ പറയാത്തത്. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കലാലയത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു വ്യാജമാണോ അല്ലയോ എന്ന് പറയുക എളുപ്പമല്ലന്നും അദ്ദേഹം പറഞ്ഞു.
സംഭവം അറിഞ്ഞയുടന്‍ തന്നെ നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്ത കാര്യവും അദ്ദേഹം പറഞ്ഞു. സിപിഐഎം നേതാവ് പറഞ്ഞിട്ടാണ് മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷിന്‍ നല്‍കിയതെന്ന് എം എസ് എം കോളേജ് അധികൃതര്‍ വെളിപ്പെടുത്തിയോടെ പാര്‍ട്ടിയാണ് നിഖില്‍ തോമസിന്റെ പിറകില്‍ ഉള്ളതെന്ന് കോളേജ് മാനേജ്‌മെന്റ് തന്നെ വ്യക്തമാക്കുകയായിരുന്നു.