മലപ്പുറം: എടപ്പാളിൽ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ സിപിഎം നേതാവിനെതിരെ നടപടിയെടുക്കാതെ പാര്‍ട്ടി. 11 വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി സി.രാഘവൻ സിപിഎം ഏരിയ കമ്മറ്റിയംഗവും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാണ്. ഇയാള്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു.
പെൺകുട്ടിയ്ക്ക് പരിക്കേറ്റത് വീഴ്ചയിലാണെന്നാണ് പാര്‍ട്ടി നടത്തിയ അന്വേഷണത്തിൽ വ്യക്തമായതെന്ന് ഇ എൻ മോഹൻദാസ് കൂട്ടിച്ചേര്‍ത്തു. വീട്ടിലെ ആക്രി സാധനങ്ങള്‍ പെറുക്കുന്നതിൽ നിന്ന് പെൺകുട്ടിയെ തടയുക മാത്രമാണ് സി രാഘവൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.