ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘമെത്തി. കെജ്‌രിവാൾ ഇന്നലെ ഉന്നയിച്ച ആരോപണത്തിന്റെ തെളിവ് തേടിയാണ് സംഘമെത്തിയത് എന്നാണ് സൂചന. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ഏഴ് എം എൽ എ മാർക്ക് ബിജെപി 25 കൊടിവീതം വാഗ്ദാനം ചെയ്‌തുവെന്നായിരുന്നു ആരോപണം. ഈ ആരോപണം വന്നയുടൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും ഡോ ഹർഷവർദ്ധൻ അടക്കമുള്ള എം പി മാരും കഴിഞ്ഞ ദിവസം പോലീസ് മേധാവിയെ കണ്ട് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ വസതിയിൽ ക്രൈം ബ്രാഞ്ച് എത്തിയിരുന്നെങ്കിലും കാണാനായില്ല. തുടർന്നാണ് ഇന്ന് സംഘമെത്തിയത്.
ദില്ലി മദ്യനയക്കേസിൽ അഞ്ചാംതവണയും ഇ ഡി നൽകിയ സമൻസ് തള്ളിയിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാൾ. അദ്ദേഹം ഹാജരാകാത്തതിനെ തുടർന്ന്വീ ഇ ഡി വീട്ടിലെത്തി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അറസ്റ്റിനും സാധ്യതയുണ്ട്. അങ്ങനെയായാൽ ദില്ലിയിൽ വലിയ ഭരണപ്രതിസന്ധിയുണ്ടാകും. കേസിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെന്നാണ് കെജ്‌രിവാൾ ആരോപിക്കുന്നത്. എം എൽ എ മാർക്ക് പണം വാഗ്ദാനം ചെയ്‌ത് ദില്ലി ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് അദ്ദേഹം ഇതിന് മുന്നേയും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ 70 അംഗ നിയമസഭയിൽ ബിജെപിക്ക് 8 അംഗങ്ങൾ മാത്രമാണ്. ആം ആദ്‌മി പാർട്ടിക്കുള്ളത് 62 സീറ്റുകളാണ്.