തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ ചൂടിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ വാശിയേറിയ പോരാട്ടത്തിലാണ് ബിജെപി. കൗൺസിലറായിരുന്ന നെടുമം മോഹനന്റെ ദേഹവിയോഗത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തി മത്സരിച്ച നെടുമം മോഹനന്റെ വിജയം പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. 20 വർഷമായി കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന വാർഡിലായിരുന്നു ബിജെപി ജയിച്ചു കയറിയത്. ഇത്തവണ സീറ്റ് നിലനിർത്താൻ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ജനകീയ സ്ഥാനാർഥിയായ വെള്ളാർ സന്തോഷിനെയാണ്. വാർഡിൽ ഗൃഹ സമ്പർക്കവുമായി അദ്ദേഹം പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.
യു ഡി എഫ് സ്ഥാനാർത്ഥിയായി പാച്ചല്ലൂർ വി രാജുവും, എൽ ഡി എഫ് സ്ഥാനാർത്ഥിയായി പനത്തുറ ബൈജുവുമാണ് മത്സരരംഗത്തുള്ളത്. ഇതിനിടെ വോട്ടർ പട്ടികയിൽ കൃത്രിമം നടക്കുന്നതായി ആരോപിച്ച് ബിജെപി പ്രവർത്തകർ വാർഡിൽ രംഗത്തുവന്നിരുന്നു. പരാജയഭീതി കാരണം ഇടതുപക്ഷം പട്ടികയിൽ ക്രമക്കേട് നടത്താൻ ശ്രമിച്ചു എന്ന് ബിജെപി ആരോപിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി 632 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. വിശദമായ പരിശോധനക്ക് ശേഷം അർഹതയുള്ളവർ 284 പേർ മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. കോർപ്പറേഷനിലെ സമീപ വാർഡുകളിൽ നിന്നും ഇടത് മുന്നണി അനധികൃതമായി വോട്ടർമാരെ ചേർക്കാൻ ശ്രമിച്ചുവെന്ന് ബിജെപി ആരോപിക്കുന്നു. ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിനും ഇടപെടലിനും ശേഷം നൂറുകണക്കിന് അനർഹമായ അപേക്ഷകൾ അധികൃതർ തള്ളുകയായിരുന്നു.