തൃശ്ശൂർ: കേരള സാഹിത്യ അക്കാദമിയ്‌ക്കെതിരെ പ്രശസ്ത സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് നൽകിയത് വെറും 2400 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് അദ്ദേഹത്തിന്റെ ആരോപണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്തു മടങ്ങാൻ അദ്ദേഹത്തിന് 3,500 ഓളം രൂപ ചിലവായി. എന്നാൽ വെറും 2400 രൂപ മാത്രമാണ് അക്കാദമി പരിപാടിയിൽ പങ്കെടുത്തതിന് അദ്ദേഹത്തിന് നൽകിയത്. എറണാകുളത്ത് നിന്നായിരുന്നു അദ്ദേഹം തൃശ്ശൂരിലേക്ക് വന്നത്. വാസ് ട്രാവൽസിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കമാണ് 3500 രൂപ അദ്ദേഹത്തിന് ചിലവായത്. ഇതിൽ 1100 രൂപ ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയത് സീരിയലിൽ അഭിനയിച്ചതിൽ നിന്നും ലഭിച്ച പ്രതിഫലം ആണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.