ചണ്ഡിഗഡ് :ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്കുനേരെയുണ്ടായ കല്ലേറിന് പിന്നാലെയുണ്ടായ സംഘര്‍ഷം നഗരത്തിലെ കുറ്റവാളികൾ മുതലെടുക്കുന്നുവെന്ന് റിപ്പോർട്ട്. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ, കലാപത്തിന്റെ മറവിൽ ഇവർ നശിപ്പിച്ചെന്നാണു ലഭിക്കുന്ന റിപ്പോർട്ട്, നുഹിലെ സൈബർ പൊലീസ് സ്റ്റേഷനിലായിരുന്നു ആക്രമണം. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകളുടെ രേഖകൾ ഇല്ലാതാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണു കരുതുന്നത്.
ഇന്നലെ ഉച്ചതിരിഞ്ഞ് സർവീസ് നടത്തുകയായിരുന്ന സർക്കാർ ബസ് പിടിച്ചെടുത്ത സംഘം പൊലീസ് സ്റ്റേഷന്റെ മതിലിലേക്ക് ഇടിച്ചു കയറ്റുകയും സ്റ്റേഷനുള്ളിൽ അതിക്രമിച്ചു കയറി കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർക്കുകയുമായിരുന്നു. സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറുകളും നശിപ്പിച്ചു. സ്റ്റേഷന് അകത്തു സൂക്ഷിച്ചിരുന്ന രേഖകൾ കത്തിക്കാനും സംഘം ശ്രമിച്ചു.
കലാപത്തിൽ ഇത് വരെ രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ 4 പേരാണു കൊല്ലപ്പെട്ടത്. 30 പേർക്കു പരിക്കേറ്റു. ഗുരുഗ്രാം – ആള്‍വാര്‍ ദേശീയപാതയിലുള്ള നൂഹ് നഗരത്തിലാണ് അക്രമസംഭവങ്ങൾ തുടങ്ങിയത്. ഗുരുഗ്രാം, പൽവാൽ, ഫരിദാബാദ് എന്നിവിടങ്ങളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിൽ ബുധനാഴ്ച വരെ ഇന്റർനെറ്റിന് നിയന്ത്രണമേർപ്പെടുത്തി.