കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങൾ തെരുവിലിറങ്ങിയതോടെ ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു .ഞായറാഴ്ച അറബ് വസന്തം മോഡല്‍ പ്രക്ഷോഭങ്ങള്‍ക്ക് ജനം തെരുവിലിറങ്ങുമെന്ന ആഹ്വാനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്നലെ സര്‍ക്കാര്‍ സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.
സാമ്പത്തികമായി തീർത്തും തകര്‍ന്ന ശ്രീലങ്ക സംഘര്‍ഷഭരിതമായ മണിക്കൂറുകളിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. ജനങ്ങള്‍ പ്രസിഡന്റ് ഗോദബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് ശ്രീലങ്കൻ തെരുവുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രക്ഷോഭം നടത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങൾ പുറത്ത് ഇറങ്ങിയാല്‍ അറസ്റ്റ് ചെയുമെന്നാണ് ഇപ്പോഴുള്ള മുന്നറിയിപ്പ്. ശ്രീലങ്കയുടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യം മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി മുന്നോട്ട് വെച്ചിട്ടുണ്ട്.

