തിരുവനന്തപുരം: സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്ന വിചാരണ തടവുകാരൻ ലിനു ഒരു ബീഡി വലിക്കണമെന്ന ആഗ്രഹം ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് പറഞ്ഞു. പ്രതിയുടെ ആവശ്യം പോലീസുകാർ ശ്രദ്ധയിലെടുത്തില്ല. കലി പൂണ്ട ലിനു തന്റെ കയ്യിലണിഞ്ഞിരുന്ന കൈവിലങ്ങ് വെച്ച് സ്വയം തല അടിച്ചുപൊട്ടിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അബ്കാരി കേസ് പ്രതിയായ പാലോട് സ്വദേശി ലിനുവിനെ കോടതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും വഴി ആണ് ബീഡി വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥര്‍ ബീഡി കൊടുക്കാത്തതിനാൽ പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ ആദ്യം ബഹളം വെയ്ക്കുകയും പിന്നീട് നിലത്ത് കിടന്നു പ്രതിഷേധിക്കുകയും ചെയ്തു.
ഇയാളെ എണീപ്പിക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് കൈ വിലങ്ങ് ഉപയോഗിച്ച് സ്വയം തലക്കടിച്ചത്. പരിക്കേറ്റ യുവാവിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് പുനലൂർ പൊലീസിന്റെ ജീപ്പിലാണ് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.