കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങിയ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൈക്കൂലി വാങ്ങി ഇവർ സ്വർണ്ണക്കടത്തിന് കൂട്ട് നിൽക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരായ അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നിവർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി.
കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ യാത്രക്കാരന്‍റെ കൈവശം ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം ഉണ്ടായിരുന്നു. ഇത് പുറത്തെത്തിക്കാൻ ഉദ്യോഗസ്ഥർ സഹായിച്ചതിനാണ് നടപടി. യാത്രക്കാരനിൽ നിന്ന് വൻ തുകയാണ് ഇവർ കൈക്കൂലിയായി വാങ്ങിയത്. തുടർന്ന് 250 ഗ്രാമിൽ അധികം സ്വര്‍ണ്ണവുമായി പുറത്ത് കടക്കാൻ ഉദ്യോഗസ്ഥർ ഇവരെ അനുവദിക്കുകയായിരുന്നു.
വിമാനത്താവളത്തിനകത്ത് വച്ച് നടത്തിയ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സംഘത്തെ പുറത്ത് വച്ച് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കസ്റ്റംസ് കമ്മീഷണർ നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുൻപും ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ അറിവോടെ സ്വർണം കടത്തിയിട്ടുണ്ടോ എന്നും അധികൃതർ പരിശോധിക്കും.