ദില്ലി: ഇന്ത്യൻ ഓഹരി വിപണിയിലെ വാറൻ ബഫറ്റ് രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. മുംബൈയിലെ വസതിയിൽ വച്ച് ഇന്ന് പുലർച്ചെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന അത്ഭുത മനുഷ്യനായിരുന്നു ജുൻജുൻവാല. അവിടെ നിന്നും സ്വപ്രയത്നം കൊണ്ട് അദ്ദേഹം ഉന്നതങ്ങൾ കീഴടക്കി. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു.
1960 ജൂലൈ അഞ്ചിന് മുംബൈയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയിൽ നേട്ടങ്ങൾ കൊയ്ത അദ്ദേഹം പിൽക്കാലത്ത് ആപ്ടെക് ലിമിറ്റഡ് ചെയർമാനായും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ചെയർമാനായും പ്രവർത്തിച്ചു.