തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടം തുടർക്കഥയാകുന്നു. കടലിൽ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ടാണ് മറിഞ്ഞത്. നാലുപേരും നീന്തി രക്ഷപ്പെട്ടു. അതിശകതമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുവെന്നാണ് വിവരം. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പരിക്കില്ല.
അതേസമയം, മുതലപ്പൊഴി വിഷയത്തിൽ സർക്കാർ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ഉപവാസ സമരം നടത്തും. ചെറിയ ക്രെയിനുകൾ കൊണ്ടുവന്ന് തട്ടിക്കൂട്ട് പ്രവർത്തികൾ നടത്തി മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്യുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്.

