Friday, September 18, 2026

ഡാർജിലിംഗ് ദുരന്തം; ഗവർണർ സി.വി. ആനന്ദ ബോസ് കേരള സന്ദർശനം റദ്ദാക്കി ദുരന്തഭൂമിയിലേക്ക് തിരിച്ചു ; രക്ഷാപ്രവർത്തനത്തിന് രാജ്ഭവനിൽ കൺട്രോൾ റൂം

കൊൽക്കത്ത/തിരുവനന്തപുരം : പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലുണ്ടായ കനത്ത മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലുകളിലും പാലം തകർച്ചയിലും ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ ഗവർണർ, സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി അടിയന്തരമായി ഡാർജിലിംഗിലേക്ക് തിരിച്ചു.

ദുരന്തത്തിൽ നിരവധിപേർ മരിച്ചതായി റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ, രക്ഷാപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ബന്ധപ്പെട്ട ജില്ലാ അധികാരികൾക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഗവർണർ കർശന നിർദേശം നൽകി.

ദുരിതബാധിതർക്ക് സഹായം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, കൊൽക്കത്ത രാജ്ഭവനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് (കൺട്രോൾ റൂം) സജ്ജീകരിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. ഡാർജിലിംഗിലെയും പരിസരപ്രദേശങ്ങളിലെയും സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനും, ദുരിതത്തിലായവർക്കും അവരുടെ ബന്ധുക്കൾക്കും ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും വേണ്ടിയാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.

അപ്രതീക്ഷിത പ്രളയവും മണ്ണിടിച്ചിലുകളും ഗതാഗത സംവിധാനങ്ങളെ തകിടം മറിച്ച ഡാർജിലിംഗ് മേഖലയിലെ സാഹചര്യം നേരിട്ട് വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് ഗവർണറുടെ അടിയന്തര യാത്ര. സംസ്ഥാനത്തെ ഭരണഘടനാ തലവൻ എന്ന നിലയിൽ, ദുരന്തമുഖത്ത് നേരിട്ടെത്തി ജനങ്ങൾക്ക് പിന്തുണ നൽകാനുള്ള ഗവർണറുടെ തീരുമാനം പ്രാധാന്യം അർഹിക്കുന്നു.

Related Articles

Latest Articles