തൃശൂർ : അങ്കണവാടിയിലെ കുടിവെള്ളത്തിൽ ചത്ത എലിയും പുഴുവും. സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് വാട്ടർ ടാങ്കിലെ എലിയെയും പുഴുക്കളെയും കണ്ടത്. വെള്ളം കുടിച്ച വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ചേലക്കര പാഞ്ഞാൾ തൊഴുപ്പാടം അങ്കണവാടിയിലാണ് സംഭവം.
പതാക ഉയർത്തുന്നതിനായാണ് വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും എത്തിയത്. ടാങ്ക് കണ്ടതിനെ തുടർന്ന് ഉണ്ടായ സംശയം മൂലമാണ് ഇവർ പരിശോധന നടത്തിയത്. വാട്ടർ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ട നിറത്തിലായെന്നും രക്ഷിതാക്കൾ പറഞ്ഞു. നിലവിൽ കടുത്ത പ്രതിഷേധത്തിലാണ് രക്ഷകർത്താക്കൾ.
പ്രതിഷേധത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ഗുരുതര വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടെയിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.