Wednesday, May 15, 2024
spot_img

‘ഡീൻ വിളിച്ചിട്ടില്ല! വീട്ടിലേക്ക് വന്നത് പോലീസ് സുരക്ഷയോടെ’; ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെ പോലീസ് പ്രൊട്ടക്ഷനിൽ വരേണ്ട കാര്യമില്ലല്ലോ? ഡീനിന്റെ വാദങ്ങൾ തള്ളി സിദ്ധാർത്ഥിന്റെ പിതാവ്

വയനാട്: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീൻ എം. കെ നാരായണന്റെ വാദങ്ങൾ തള്ളി വിദ്യാർത്ഥിയുടെ പിതാവ് ജയപ്രകാശ്. ഡീൻ വിളിക്കുകയോ സിദ്ധാർത്ഥ് മരണപ്പെട്ട ദിവസം വീട്ടിലേക്ക് വരികയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘മകൻ മരിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഡീനിന് വീട്ടിലേക്ക് വന്ന് ഞങ്ങളോട് സംസാരിക്കണമെന്ന് തോന്നിയത്. ഡീൻ വരുന്നതിന് മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ വന്ന് സിദ്ധാർത്ഥിന്റെ ഡീൻ ഇങ്ങോട്ട് വരുന്നതു കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. ഡീൻ വന്ന് കഴിഞ്ഞാൽ ബന്ധുക്കളോ നാട്ടുകാരോ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമോ എന്നൊക്കെ ചോദിച്ചറിഞ്ഞതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് വന്നത്. ഡീൻ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെ പോലീസ് പ്രൊട്ടക്ഷനിൽ വരേണ്ട കാര്യമില്ലല്ലോ?. ഡീനിന്റെ ഭാഗത്ത് നിന്നും ഒരു കാര്യവും അറിയിച്ചിരുന്നില്ല. ഒരു പിജി വിദ്യാർത്ഥി മാത്രമാണ് കാര്യങ്ങൾ അറിച്ചത്’ എന്ന് ജയപ്രകാശ് പറഞ്ഞു.

കോളേജ് ഡീനിന് ഹോസ്റ്റലിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ച് സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ അവന്റെ കരച്ചിൽ ഒരു കിലോമീറ്റർ അപ്പുറത്തേക്ക് വരെ കേട്ടിരുന്നുവെന്നാണ് അവന്റെ സുഹൃത്തുക്കൾ പറയുന്നത്. കേവലം 50 മീറ്റർ അപ്പുറത്താണ് വാർഡൻ താമസിക്കുന്നത്. ഈ സാഹചര്യത്തിൽ പോലും ഹോസ്റ്റലിൽ നടക്കുന്നത് എന്താണെന്ന് ഇവർ അറിഞ്ഞില്ലെന്നു പറയുന്നത് അവിശ്വാസനീയമാണെന്നും അദ്ദേഹം ആവർത്തിച്ചു. സിദ്ധാർത്ഥ് മരണപ്പെടുന്ന സമയത്താണ് കാര്യങ്ങൾ അറിഞ്ഞതെന്നും ബന്ധുക്കളെ വിവരം അറിയിച്ചിരുന്നുവെന്നുമാണ് കോളേജ് ഡീൻ എം. കെ നാരായണൻ പറഞ്ഞിരുന്നത്. ഈ വാദങ്ങളെ ഇപ്പോൾ ശക്തമായി എതിർത്തിരിക്കുകയാണ് സിദ്ധാർത്ഥിന്റെ പിതാവ്.

Related Articles

Latest Articles