തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസറുടെ ഏക മകളായ 14 കാരിയുടെ ദുരൂഹ മരണത്തില്‍ സംശയമുന ലഹരി മാഫിയയിലേക്ക്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് ആണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനിയുടെ അസ്വാഭാവിക മരണത്തില്‍ അന്വേഷണം ആരംഭിച്ചു. മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് തുടരന്വേഷണം നടത്തുന്നത്. ഒരാഴ്ച മുമ്പാണ് പെൺകുട്ടിയെ പാളയം പോലീസ് ക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നാലെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുകയായിരുന്നു.
വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നതായും പ്രകൃതിവിരുദ്ധ പീഡനം നടന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ മുറിയില്‍ അടക്കം അന്വേഷണസംഘം വിശദമായ പരിശോധന നടത്തി. ഇവിടെനിന്നും ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തതായിയാണ് വിവരം.

