ബംഗളൂരു: എയർ ഹോസ്റ്റസ് കെട്ടിടത്തിൽ നിന്നും വീണുമരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. അർച്ചനയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ഹിമാചൽപ്രദേശ് സ്വദേശിനിയായ അർച്ചന ധിമാനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അർച്ചനയുടെ കാമുകനും മലയാളിയുമായ ആദേശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അർച്ചനയെ ഫ്‌ളാറ്റിന്റെ നാലാം നിലയിൽ നിന്ന് ആദേശ് തള്ളിയിട്ട് കൊന്നതാണെന്ന് പോലീസ് അറിയിച്ചുസിംഗപ്പൂർ എയർലൈൻസ് ക്യാബിൻ ക്രൂ അംഗമായിരുന്നു അർച്ചന. ആദേശിനെ കാണാനായാണ് ഇവർ ബംഗളൂരുവിലെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് കോറമംഗല മല്ലപ്പ റെഡ്ഡി ലേ ഔട്ടിലെ ആദേശിന്റെ അപ്പാർട്ട്‌മെന്റിൽ എത്തിയതാണ് അർച്ചന. ശനിയാഴ്ച വൈകുന്നേരം ഇരുവരും ബംഗളൂരു ഫോറം മാളിൽ സിനിമക്ക് പോയി. തിരികെ ഫ്‌ളാറ്റിലെത്തിയപാടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ആദേശിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലിയായിരുന്നു തർക്കം. ഇതോടെയാണ് ആദേശ് അർച്ചനയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് കാസർകോട് സ്വദേശിയായ ആദേശ്.