ദില്ലി: അടുത്ത വർഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ത്രീകൾക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കാൻ ഒരുക്കങ്ങളുമായി ദില്ലിയിലെ ആംആദ്മി സർക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിനു പിന്നാലെ എടുക്കുന്ന ഈ തീരുമാനം സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാൻ വേണ്ടിയാണെന്നാണ് സർക്കാർ പറയുന്നത്.
അതേ സമയം ദില്ലി മെട്രോയിൽ ഈ തീരുമാനം നടപ്പിലാക്കുന്നത് സർക്കാരിന് വെല്ലുവിളിയാണ്. സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാറിനും തുല്യ വിഹിതമാണ് ദില്ലി മെട്രോ റെയിൽ കോർപ്പറേഷനിലുള്ളത്. അതിനാൽ മെട്രോയിൽ സൗജന്യ യാത്ര പ്രഖ്യാപിക്കുന്നതിന് സർക്കാരിന് ഏറെ കടമ്പകൾ കടക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
എന്നാൽ ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകളിലും ദില്ലി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റത്തിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിക്കാൻ തടസ്സമുണ്ടാകില്ലെന്ന് കരുതുന്നു.
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. എല്ലാ സീറ്റുകളിലും ബിജെപിയാണ് ഇവിടെ വിജയിച്ചത്. ഇതിന് പുറമെ രാജ്യമൊട്ടാകെ മത്സരിച്ച 40 സീറ്റുകളിൽ ആകെ ഒരു സീറ്റിലാണ് പാർട്ടി ജയിച്ചത്. ഈ പശ്ചാത്തലത്തിൽ അടുത്ത വർഷം നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടേക്കുമെന്ന ഭീതി ആംആദ്മി കേന്ദ്രങ്ങളിലുണ്ട്.