ദില്ലി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ദില്ലിയിൽ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. കടകൾ തുറക്കുന്നതിനുള്ള ഒറ്റ – ഇരട്ട നിയന്ത്രണം ഒഴിവാക്കി. രാത്രി കാല കർഫ്യു തുടരും. സ്കൂളുകള്‍ തുറക്കില്ല. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകൾക്കും ഭക്ഷണശാലകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.
രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ദില്ലി സര്‍ക്കാരും ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്.
വിവാഹങ്ങളില്‍ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50 ല്‍ നിന്ന് 200ആയി ഉയര്‍ത്തി. രാത്രി 10 മണി മുതല്‍ രാവിലെ 5 വരെയുള്ള കര്‍ഫ്യൂവിന് മാത്രം മാറ്റമുണ്ടാകില്ല.
കൊവിഡ് കേസുകളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും ദില്ലിയില്‍ കുറവ് വന്നിരുന്നു. കൊവിഡ് കേസുകൾ നിയന്ത്രണ വിധേയമായതായി ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചിരുന്നു.